Wednesday, 3 August 2016

2.
"ആവിവൻതോണി"  3-8-2016
----------------------------------
ഡോ കെ ജി ബാലകൃഷ്ണൻ 

--------------------------------------

എന്നുമെന്നും
മധുമാസമെങ്കിൽ-
പ്പിന്നെയെന്തിനായ്ക്കൺതുറക്കുന്നു
ചിത്രപേടകം; കാലമായ് വർണ്ണ-
ചിത്രലേഖം മെനയുന്നു ചേലിൽ!

നിത്യമെന്നും നിരന്തരമെന്നും
സത്യമെന്നും സമന്വയമെന്നും
കൃത്യമെന്നും കമനീയമെന്നും
ചിത്രണം; ചിരനർത്തനമെന്നും!

മാറി മാറി വരും നിമിഷത്തിൻ
നീറിൽ നിന്നുയിർക്കൊള്ളുന്ന
പുത്തൻ-
പൂനിലാത്തുള്ളി മാത്രമാണല്ലോ
നീ നിമേഷമാം നേരവൈചിത്ര്യം!

നീയുണരുന്നു നീളമാരുന്നു;
മേളമാടുന്നു ജാലമാളുന്നു;
നീയുറങ്ങുന്നു; രാവെന്നു ചൊന്നു;
മായയെന്നു മനീഷി മൊഴിഞ്ഞു.

നീളെ നീളെയണി നിരക്കുന്നു;
കാലമെന്ന് വിളിക്കുന്നു മർത്യൻ;
ഒന്നുകൂടി ചിരകാലമെന്നും;
ഒന്നനന്തം മെനയുന്നു ചെമ്മേ!

ഒന്നുമില്ല; പരിപൂർണമെന്നും;
ഒന്നുമൊന്നുമതെന്നും ധ്വനിക്കും
ശംഖനാദമതെന്നും  ശ്രവിക്കും
സംഗമാർന്നു മധുരം സ്വദിക്കും!

എങ്കിലും വേണു പിന്നെയും മൂളും
പൊൻകിനാവുകൾ രാഗം കൊരുക്കും;
മംഗളശ്രുതിയൂതും; മിടിപ്പിൻ
ഗംഗ നേരിൻ
നിരന്തരം പെയ്യും!

ഭൂമി ചക്രം കറങ്ങും മനസ്സിൻ
"ആവിവൻതോണി"യേറും; പ്രകാശം;
നിത്യസത്യമായ് സൗന്ദര്യപൂരമായ്
ചിത്രചിത്രണം- സച്ചിദാനന്ദം! 


കുറിപ്പ്

* ഗുരു

--------------------------------------------------------
dr.k.g.balakrishnan kandangath Amazon Author
ഭാരതത്തിന്റെ കവിത  (Poetry of India)
2. 11/9/2016
--------------------------------------------------------
      



        






Friday, 29 July 2016

ഭരതൻ
ദൃഢനിശ്ചയത്തിന്റെ
മൂർത്തീഭാവം
-------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------------

വാല്‌മീകിയുടെ ഭരതൻ
--------------------------------------------
കൈകേയീപുത്രനായ ഭരതൻ രാമായണത്തിലെ തിളക്കമാർന്ന കഥാപാത്രങ്ങളിൽ അഗ്രഗണ്യനായി നിലകൊള്ളുന്നു.

തന്റെ അഗ്രജനും ആരാധനാപാത്രവുമായ രാമന്റെ പട്ടാഭിഷേകം മുടക്കിയതിനും ആ സ്നേഹനിധിയെ പതിന്നാലുകൊല്ലത്തെ വനവാസത്തിനയച്ചതിനും
സ്വമാതാവിനെ നിഷ്ക്കരുണം ശകാരിക്കുന്ന പുത്രൻ. 

സർവോപരി സ്വപിതാവിൻറെ മൃത്യുവിന് ഹേതുവായിത്തീർന്ന ആ  നീചകൃത്യത്തിനെതിരെ പ്രതികരിക്കുവാൻ ഉറയിൽ നിന്ന് പടവാളൂരി മാതൃഹത്യയ്‌ക്കൊരുങ്ങിയ ധീരൻ. സ്ത്രീഹത്യ കൊടും പാപമെന്ന വീണ്ടുവിചാരത്തിൽ ആത്മഹത്യയ്‌ക്കൊരുമ്പെട്ട് സ്വന്തം കർത്തവ്യത്തിന്റെ പ്രേരണയാൽ പിൻവാങ്ങുന്ന നീതിമാൻ.

തനിക്ക് അന്യായമായി കരഗതമായ അയോധ്യയുടെ കിരീടം സംശയലേശമെന്യേ നിരാകരിച്ച് സിംഹാസനത്തിൽ ജ്യേഷ്ഠപാദുകങ്ങൾ ഭക്തിപൂർവ്വം  പ്രതിഷ്ഠിച്ച്‌  കാഷായവസ്‌ത്രധാരിയായി ബ്രഹ്മചര്യം അനുഷ്ഠിച്ച്‌  ശ്രീരാമചന്ദ്രമഹാരാജാവിന്റെ പ്രതിനിധിമാത്രമായി രാജ്യം ഭരിച്ച ഋഷിതുല്യൻ.

ഭാരതത്തിന്റെ ശുഭചിന്ത
-------------------
ആദികവിയുടെ പ്രകൃഷ്ടരചനയാണ് അധ്യാത്മരാമായണം. പുരുഷോത്തമനെന്ന് പുകൾ പെറ്റ ശ്രീരാമചന്ദ്രന്റെ കഥ. ഒപ്പം ത്രേതായുഗത്തിലെ മനുഷ്യന്റെ കഥയും.

ത്യാഗധനനായ ഭരതന്റെ വ്യക്‌തിത്വമാർന്ന ജീവിതം ഋഷിയുടെ നാരായം ചിത്രീകരിക്കുന്നത് അതീവ ശ്രദ്ധയോടെയത്രെ. ആ ദൃഢനിശ്ചയം കഥാഗതിയെ പാടെ മാറ്റിമറിക്കുന്നു. ആ ഭാതൃഭക്തിയുടെ ഉറപ്പിലാണ് പതിന്നാല് വർഷത്തെ വനവാസത്തിൻറെ കഥ ഋഷി പറയുന്നത്.

ഭാരതത്തിന്റെ സംസ്കാരത്തിന്റെ മാത്രം പ്രത്യേകതയാണ് മാതൃഭക്തി പിതൃഭക്തി ഭാതൃഭക്തി തുടങ്ങിയ വികാരങ്ങൾ. ഈ കാവ്യം ഭാരതത്തിലല്ലാതെ ലോകത്തെവിടെയും എഴുതപ്പെടില്ല. അഥവാ രചിക്കപ്പെട്ടാൽ കഥ മറ്റൊരു രൂപമെടുക്കുമായിരുന്നു !
ജ്യേഷ്ഠനെ വധിച്ച് രാജ്യം സ്ഥിരമായി കൈക്കലാക്കുവാനുള്ള തന്ത്രങ്ങൾ മെനയുന്നതിന്റെ കടുംചായങ്ങൾ ചാലിച്ചുതീർത്ത കഥയുടെ ആ ഭീഭത്സരൂപമാകുമായിരുന്നേനെ രാമായണത്തിന്!

എപ്പോഴും ശുഭചിന്തയിൽ ഊന്നുന്നു ഭാരതീയചിന്തയെന്നർത്ഥം. ഭാരതനെന്ന കഥാപാത്രത്തെ മഹാകവി സൃഷ്ടിച്ചത് ഈയൊരു വിളംബരത്തിനുകൂടിയാണെന്ന് കരുതുവാനാണെനിക്കിഷ്ടം. ഒരുപാട് ഭാരതന്മാരുണ്ട് ഭാരതത്തിന്റെ ഇതിഹാസങ്ങളിൽ  കഥാപാത്രങ്ങളായി.
 ദുഷ്ഷന്തന്
ശകുന്തളയിലുണ്ടായ പുത്രൻ ഭരതനാണല്ലോ. ഭാരതം എന്ന് ആർഷഭൂമി അറിയപ്പെടുന്നത് തന്നെ ആ  ഭരതമഹാരാജാവ് ഭരിച്ചതുകൊണ്ടാണെന്ന് കേൾവിയുണ്ടല്ലോ! അച്ഛനായ ദുഷ്ഷന്തനും മംഗളചിന്തക്കധീനനായിട്ടാണല്ലോ സർവദമനനെ ഭരതമഹാരാജാവായി അവരോധിച്ചത്! പിതൃപുത്രബന്ധത്തിന്റെ ആഴം നമുക്കിവിടെ ദർശിക്കാം.    

ദശരഥപുത്രനായ ഭരതനെന്ന കഥാപാത്രവും ഭാരതത്തിന്റെ അറിവ്‍കാഴ്ചയുടെ ആശീർവാദമായ "ലോകാ: സമസ്താ: സുഖിനോ ഭവന്തു" എന്ന മംഗളവാഞ്ഛയ്ക്ക് തന്റെ ജീവിതത്തിലൂടെ അടിവരയിടുന്നു.

ജ്യേഷ്ഠനോട് അയോധ്യയിലേയ്ക്ക് മടങ്ങണമെന്നും രാജ്യഭരണം ഏറ്റെടുക്കണമെന്നും താണുകേണപേക്ഷിക്കാൻ ഭരതൻ പരിവാരസമേതം വനത്തിൽ എത്തിയപ്പോൾ ഭരതന്  നിരാശയാണുണ്ടായത്. എന്നിട്ടും ദൃഢചിത്തനായി മറ്റൊരുപാധിതേടുകയും ജ്യേഷ്ഠനെക്കൊണ്ട് അത് അംഗീകരിപ്പിക്കുകയും ചെയ്യുന്ന ഭരതൻ മറ്റൊരു മുൻകരുതലെടുക്കുന്നുണ്ട്. പതിന്നാലുവർഷം തികയുന്ന നിമിഷം ജ്യേഷ്ഠനെത്തിയില്ലെങ്കിൽ താൻ അഗ്നിപ്രവേശം നടത്തമെന്ന് ജ്യേഷ്ഠന് മുന്നറിയിപ്പ് സമർപ്പിച്ചിട്ടാണ് അനുജൻ മടങ്ങുന്നത്. ഇവിടെയും ഭരതനിലെ പരിണതപ്രജ്ഞനായ ഭാരതീയൻ ശുഭം തന്നെ ആഗ്രഹിക്കുന്നു; പ്രതീക്ഷിക്കുന്നു.

ഭാരതീയചിന്തയുടെ മുഖമുദ്രയായ ശുഭപ്രതീക്ഷയുടെ മഹാകാവ്യമായ രാമായണം ഭരതനെന്ന കഥാപാത്രത്തിന്റെ ആർജ്ജവത്തിന്റെ കഥകൂടിയത്രെ!

പക്ഷെ നാമൊന്നോർക്കേണ്ടതുണ്ട്. അത് ത്രേതായുഗമായിരുന്നു!
------------------------------------------------------------------------------------------------------------------                       


     





 
 
    

Thursday, 28 July 2016


രാമരാജ്യം എന്ന സങ്കല്പം
----------------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------------------

 രാഘവനാണ് രാമൻ.രഘുവംശത്തിൽ പിറന്നവൻ. കൗസല്യാപുത്രന് അവന്റെ അച്ഛൻ അവന് പരമമംഗളകരമായ രാമൻ എന്ന പേര് നൽകി."രാമ: ഇത്യാഭിരാമേണ / വപുഷാ തസ്യ ചോദിത: / നാമധേയം / ഗുരുശ്ചക്രേ / ജഗത് പ്രഥമമംഗളം." എന്ന് രഘുവംശത്തിൽ കാളിദാസൻ. അഭിരാമമായ അവന്റെ ശരീരത്താൽ പ്രേരിതനായിട്ടാണത്രെ രാമന്അച്ഛൻ ഈ മംഗളനാമം നൽകിയത്!

വള്ളത്തോൾ അദ്ധ്യാത്മ രാമായണത്തെ ഇങ്ങനെ പുകഴ്ത്തുന്നു:"കാവ്യം സുഗേയം കഥ രാഘവീയം / കർത്താവ് തുഞ്ചത്തുളവായ ദിവ്യൻ / പാടുന്നതോ ഭക്തി മയസ്വരത്തിൽ/ ആനന്ദലബ്‌ധിക്കിനിയെന്തു വേണം!"
("ഒരു തോണിയാത്ര".)

ഇത്രയും ആമുഖമായിപ്പറഞ്ഞത് വാത്മീകിരാമായണം ഭാരതീയ സാഹി-
ത്യത്തിൽ ചെലുത്തിയ, ചെലുത്തിവരുന്ന സ്വാധീനം ദ്യോതിപ്പിക്കുവാൻ തന്നെയാണ്. ആദികവിയുടെ ആദികാവ്യം നിർവഹിച്ചുകൊണ്ടിരിക്കുന്ന ധർമവും അതുതന്നെയെന്നു നമുക്കറിയാം.

ഒരു പക്ഷെ സാക്ഷാൽ മഹാഭാരതത്തിലേറെ രാമായണം നമ്മെ
സ്വാധീനിച്ചുപോരുന്നു. ഭാരതത്തിന്റെ സാഹിത്യത്തെ, ശാസ്ത്രത്തെ സംസ്കാരത്തെ ജീവിതത്തിൽ , ചിന്തയിൽ , വിശ്വാസത്തിൽ, സംഭാഷണങ്ങളിൽ നിത്യവും ഈ കാവ്യത്തിലെ കഥാപാത്രങ്ങൾ   ബിംബിപ്പിക്കുന്നു.

 അന്ത്യനിമിഷങ്ങളിൽ  രാഷ്ട്രപിതാവിന്റെ ചുണ്ടുകളിൽ നിന്നുതിർന്ന "റാം റാം" ജപം ഭാരതപൗരന്റെ കർണപുടങ്ങളിൽ ഈ ക്ഷണവും മുഴങ്ങുന്നത് ആ സ്വാധീനത്തിന്  അടിവരയിടുന്നു. അന്ന് രത്‌നാ-
കരനെ വാത്മീകിയാക്കിയ "രാമ രാമ ജപം" ഇന്നും ഭാരതത്തിന്റെ ജിഹ്വാഗ്രത്തിൽ തേൻമൊഴിയായി ഉണരുന്നു.

ഭാരതത്തിന്റെ ഇതിഹാസങ്ങൾ
--------------------------------------------------------
രാമായണവും ഭാരതവും ആണല്ലോ ഭാരതത്തിന്റെ ഇതിഹാസങ്ങൾ.രണ്ടും
ഋഷിപ്രോക്തം. പാരാവാരസദൃശമായ മഹാഭാരതത്തിൽ അതിന്റെ കർത്താവായ ബാദരായണമഹർഷി രാമകഥ ചുരുക്കി പ്രതിപാദിക്കുന്നുണ്ട്.
വേദോപനിഷത്തുകളിലൂടെ പിറവികൊണ്ട ആശയസൗകുമാര്യങ്ങൾ ഇന്നും ഭാരതത്തിന്റെ ആത്മാവിൽ പൂത്തുലഞ്ഞു നിലകൊള്ളുന്നത് നമ്മുടെ പൂർവസൂരികൾ എന്നുമെന്നും അനുഷ്ടിച്ചുപോന്ന ഈ ഉരുവിടൽ പ്രക്രിയ കൊണ്ട് തന്നെ! എല്ലാം ഓരൊന്നിന്റെ മാത്രം തുടർച്ചയാണെന്ന ഋഷിയുടെ പ്രഖ്യാപനം നാം ശ്രവിച്ചത് "തത്ത്വമസി" യെന്ന ഉപനിഷദ്- സൂത്രത്തിലൂടെയാണല്ലോ. ആ മഹദ്‌വാക്യത്തിലില്ലാത്ത "അറിവുണ്ടോ"?
ആ അറിവൊന്നുമാത്രമാണ് പൂർണമെന്നും അതാണ് സാക്ഷാൽ സത്യമെന്നും നമുക്കുറപ്പിച്ചു തന്നതും ഋഷി തന്നെ. ആർഷഭൂമിയെന്ന് നമ്മുടെ മാതാവ് പുകൾ കൊണ്ടതും അതുകൊണ്ടാണെന്ന് നമുക്കറിയാം.

ആദികാവ്യത്തിന്റെ മാധുര്യം
--------------------------------------------------
രാവണനിഗ്രഹത്തിനായി മഹാവിഷ്ണു കൈക്കൊണ്ടതാണല്ലോ രാമാവതാരം. രാമനെന്ന രാജാവിന്റെ, മനുഷ്യൻറെ അയനവും ലോകചിന്തയുടെ രാമനിലേക്കുള്ള അയനവും തന്നെയാണ് രാമായണമെന്ന് നാമറിയുന്നു. അദ്ധ്യാത്മരാമായണത്തിൽ തുഞ്ചത്താചാര്യനും രാമചരിതമാനസത്തിൽ  തുളസീദാസനും നിർവഹിക്കുന്നത് ഈ  തീർത്ഥായനം തന്നെ.

ഭാരതീയഋഷി
------------------------------
മനനം ചെയ്യുന്നവനാണ് മാനവൻ. ഭാരതീയഋഷിയുടെ മനനത്തിൽ നിന്നത്രേ വേദമന്ത്രങ്ങളുണ്ടായത്. വേദിപ്പിക്കുന്നതുകൊണ്ട് (അറിവ് നൽകുന്നത് കൊണ്ട്) വേദം. എല്ലാം അറിവ് (ജ്ഞാനം ) മാത്രമാണെന്ന് ഗുരുമൊഴി. ("വേദയതി  ഇതി വേദ" മെന്ന് ഹരിദത്തൻ.)

അഞ്ചിന്ദ്രിയങ്ങളും ഒഴുകിയെത്തുന്നത് മനസ്സെന്ന ആറാം ഇന്ദ്രിയത്തിൽ. ആറാമിന്ദ്രിയത്തിന് അറിവെന്ന ഇന്ദ്രിയാതീതമായ "അത് " മിഴിവേകുന്നു. ആ മിഴിവാകട്ടെ അകവും പുറവും തിങ്ങും മഹിമാവാർന്നതത്രെ!

"തത്ത്വമസി" യെന്ന് ഉദ്‌ഘോഷിക്കുവാൻ ഋഷിക്ക് കെല്പേകിയതും അറിവിന്റെ സ്വാംശീകരണം തന്നെ.

രാമരാജ്യം
-----------------------------------
ഓരോ ഭാരതീയൻറെയും സ്വപ്നമാണ് "രാമരാജ്യം". എല്ലാ നന്മകളും നിറഞ്ഞ ഒരു ഭരണക്രമവും ജീവിതരീതിയുമാണ് "രാമരാജ്യ "മെന്ന സങ്കല്‌പം. ഋഷി രാമായണത്തിലൂടെ ആകാരമേകിയ ഈ ആശയസൗഷ്ഠവത്തിന് ഇന്നും ഏറെ പ്രസക്തിയുണ്ടെന്ന് ഇന്നത്തെ ഭാരതരാഷ്ട്രീയം (ലോകരാഷ്ട്രീയവും)  നമ്മളെ ഓർമിപ്പിച്ചുകൊണ്ടേ യിരിക്കുന്നു.
-----------------------------------------------------------------------------------------------------------------