Saturday, 6 February 2016


2..പുഴ 
------------------------------------- 

മാന്തളിർത്തണൽ പോലെ 
മനസ്സിൽ കുട്ടിക്കാലം;
ശാന്തമായൊഴുകുന്നു 
പൂമ്പുഴ പാട്ടുംപാടി.

തെളിനീർ ചുരത്തുന്നു;
അമ്മിണിപ്പയ്യിന്നൊപ്പം;
ഇളനീർ തരും രാഗം;
മധുരം; തീരാമോഹം.

ഉത്സവം തകർക്കുന്നു 
പെരുന്നാൾ പൊലിക്കുന്നു 
വത്സരം തോറും സ്നേഹം 
പാലായിപ്പതയുന്നു.

അമ്മയായാനിട്ടീച്ചർ 
അക്ഷരം കുറിപ്പിച്ചു;
വെണ്മ തൻ കടലാഴം 
അറിഞ്ഞു വാനത്തോളം. 

ഇന്ന് ഞാൻ 
എഴുപതിൻ 
പടിയും കടന്നേഴാ-
മൊന്നിനെ
അറിയുന്നു;
സാന്ത്വനം
നുണയുന്നു.

2.
ധന്യമീ സ്വരം സ്നേഹമധുരം
നാദം പ്രേമ-
ജന്യമാം സ്പന്ദം ചിരം;
ലയനം സാക്ഷാത്കാരം!

എങ്കിലും നനയുന്നു
കൺപീലി ചിലനേരം;
പങ്കിലം;
പുഴയുടെ സംഗീതം
നിലച്ചുവോ!
====================================
2.പുഴ
7-2-2016
-------------------------------------------------------------



  

        

Friday, 5 February 2016


സ്വരബിന്ദു ഭാഗം 3
-------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------
1. നിറവ്
-----------------------------------------------

നിറവായ് നിലകൊള്ളും
നിത്യമേ നിനക്കായെൻ
നിറസംഗീതം സുരം
സത്യത്തിൻ സപ്തസ്വരം.

നീലമാമാഴകിന്റെ
ജാലമാം സാക്ഷാത്കാരം
പോലെയെന്നകംപൊരുൾ
രാഗമന്ത്രണം പെയ്കെ
*ആഴമേറിയ ഭവദ് -
രാഗമാമാഴിത്തട്ടിൽ
ആഴണം
ഞാനാം സത്യം;
നിത്യമേ!
നിരുക്തമേ!

രാവിതിൽ  സുരസ്വപ്നഗംഗയിൽ-
ക്കുളിച്ചീറൻ
മാറിയെത്തിയ പുലർ-
കാലകന്യയെപ്പോലെ
മാനസം മമ; നിത്യശോഭയിൽ;
നിതാന്തമാം
ശ്രീലകം തുറക്കുന്നു
മന്ത്രണം കേൾക്കാകുന്നു.

വീണതൻ രാഗസ്പന്ദം
വേണുവിൻ സ്വരനന്ദം;
പാണനാർ മൂളും നാടൻ-
ശീലിലെ സാന്ദ്രാനന്ദം
യമിതൻ തപം ചിന്താധാരയി-
ലുണർത്തിയ
നിമിഷപ്രകാശത്തിൻ
സൗരഭം പറത്തുന്നു.

ഭാരതം പാടിത്തന്ന
മാമുനി മഹാകവി
തോരണം ചാർത്തും *മഹാ-
വാക്യമെൻ പ്രാണസ്പന്ദം!

കവി ഞാനാനന്ദത്തേർ-
തെളിക്കും കാർവർണന്റെ
പവിഴച്ചൊടികളിൽ
പൂത്തതാം *സൌഗന്ധികം

ഇനിയും വീണ്ടും വീണ്ടും
 ആത്മാവിലാവാഹിക്കും
കിനിയും കണ്ണിൽ
കാതിൽ
ഗംഗതൻ സ്നേഹസ്പർശം!


*നാരായണഗുരു
*തത്ത്വമസി
*ഭഗവദ്ഗീത
----------------------------------------
സ്വരബിന്ദു 3
1.നിറവ്
ഡോ കെ ജി ബാലകൃഷ്ണൻ
6-2-2016
----------------------------------------------------

   















Thursday, 21 January 2016


സ്വരബിന്ദു ഭാഗം 2
ഡോ കെ ജി ബാലകൃഷ്ണൻ
---------------------------------------------------
വചനം
----------------------------------------------------

സ്വരം ഊർജമാണ്;
ആകാശത്തിൽ
നാദബ്രഹ്മമായി
നിറയുന്നത്.

ഓങ്കാരമായി
ഉണരുന്നത്.

ശംഖധ്വനിയായി
ആത്മാവിൽ
ഒളിയുന്നത്.

ഘനീഭൂതമായി
പ്രപഞ്ചമായി
തെളിയുന്നത്.

ഞാനായി
നീയായി
നമ്മളായി
ഉൾ മിഴിയുന്നത്.

ഒന്നിൽനിന്ന്
ഒരായിരം
പൂ വിരിയുന്നത്.

സൂര്യൻ കണ്ണിലും
പൂർണചന്ദ്രൻ
പൊരുളിലും
ഒളി ചൊരിയുന്നത്.

നീലയായി ചമഞ്ഞ്
നീൾമിഴിയിൽ
വെളിച്ചം പകരുന്നത്.

സ്വരബിന്ദു
സ്വപ്നത്തിൽ നിന്ന്
വിശ്വമായി
വിടരുന്നത്.

2.
മാമയിൽ
പീലി വിടർത്തുന്നു;
പൂമരം പൂത്തുലയുന്നു;
തൂ വെന്മ പടർത്തുന്നു;
പൂങ്കുയിൽ പാടുന്നു;
സത്യം പിറക്കുന്നു;
നിത്യത്തിൽ നിന്ന്
അനിത്യം
മായാപ്രപഞ്ചമായ്
കൊഞ്ഞനം കുത്തുന്നു,
------------------------------------------------
21-1-2016
വചനം
ഡോ കെ ജി ബാലകൃഷ്ണൻ
9447320801
-----------------------------------------------







  



സ്വരബിന്ദു ഭാഗം 2 
ഡോ കെ ജി ബാലകൃഷ്ണൻ 
---------------------------------------------- 
5. ആറ് 
---------------------------------------------- 
"ആറിനു പുഴയെന്നും 
ആറാമിന്ദ്രിയമെന്നും  
ആരിത്‌ സ്വരമേകി?
നേരിന് നിറം ചാർത്തി?"

ഈ വഴി മൂളിപ്പാട്ട് 
തൂവിയും  
ഇളംകുളിർ-
 ത്തെന്നലായ് മലർമണം
കവർന്നും കടന്നുപോം 
കവിഭാവന സ്വയം 
സാകൂതം മന്ത്രിക്കുന്നു!

മെനയും സമാധാനം 
പലതും പലവുരു;
തിരയും തിര; കര 
പോലെയെന്നകം വൃഥാ.

പിന്നെയുമപഗ്രഥി-
ക്കുന്നുവെൻ ധിഷണയിൽ
വന്നുപോകുന്നു;
നൂറു നൂറു
കാര്യകാരണം;
സദാ!

അങ്ങനെയവസാനം
നേരുനേരിനെയറി-
ഞ്ഞിങ്ങനെയുദിക്കുന്നു;
"മനവും പുഴയല്ലോ!"

ആദിയന്തവുമില്ലാ;
വേദിയും;
ഒഴുകുന്നൂ;
ഭൂതിയായ്
അനുസ്യൂതം
ന്ർഭയം
അഹോരാത്രം!

നിറയും ചിലനേരം,
നുരയും മദിരയായ്
നിറവിൻ നിറവായും
നീലനിർമലമായും!

പൊരുളിൻ പൊരുളായും
സ്വരമാം സ്വരമായും
സുരസംഗീതം; രാഗ-
മക്ഷരം; നിരാമയം!

പാഞ്ചഭൌതികമായും
സാന്ത്വനസ്വനമായും 
പാഞ്ചജന്യത്തിൻ മുക്തി-
ദായകധ്വനിയായും!

അറിവാമനന്തത്തി-
ലെന്മനം ലയിക്കുന്നൂ;
അറിവിന്നഗാധത്തെ
പുഴയും പുണരുന്നൂ!

ഉൾമിഴി തുറക്കുന്നൂ
കവിയോ നിർമുക്തിയിൽ
കവനം കുറിക്കുന്നൂ;
ഹൃദയം മിടിക്കുന്നു!
----------------------------------------------
സ്വരബിന്ദു ഭാഗം 2
21-1-2016
ആറ്
---------------------------------------------------
  
  
  


  

 

 

       

  

Monday, 18 January 2016

സ്വരബിന്ദു ഭാഗം 2
ഡോ കെ ജി ബാലകൃഷ്ണൻ  
-----------------------------
4, ഉള്ളം 
---------------------------- 

ഉള്ളിപോലുള്ളിന്നുള്ളൂ-
പൊള്ളയാ- 
മുള്ളം വെളള-
ത്തുള്ളിയാ- 
മതിസൂക്ഷ്മ-
നിത്യസൌന്ദര്യം ചിത്രം!

കനവും കനവിലെ-
യീരേഴു പതിനാലു 
സ്വനവൈഭവങ്ങളും
രൂപചിത്രണങ്ങളും

പരയിൽ- 
ക്കിനിയുന്ന
നിത്യമാമറിവിന്റെ 
പരമം പ്രഭാപൂര-
ധാരതൻ സംഗീതവും 

അളവുമളവിന്റെ
അതിരൂം
അതിരെഴാ
അതിരിലുണരുന്ന
നിറവിസ്മയങ്ങളും 

അറിവുമെൻ പ്രേമ-
നിനവിലുന്മയായ് 
നിറയു-
മാനന്ദശ്രുതിലയങ്ങളും 

ഗഗനസീമയിൽ
പുളകമാളുന്ന
കുതുകവും
 രാഗകുസുമഗീതവും

*ആയിരം പറ
നിറഞ്ഞു തൂവിടും
നറുനിലാവും
സുഗന്ധധൂമവും

അറിവിനറിവെന്ന്
*ഗുരു നിമന്ത്റിച്ച
സകലമേകമായ്
മിഴിതുറന്നതും

അണുവിലമരുന്ന
സ്വരസമസ്യയായ്
നിറവിൽ നീലമാം
നിറവിശേഷമായ്

അലിവിലാനന്ദ-
സാന്ദ്രമൂകമായ്
നിറയുമെന്നുള്ളി-
നുള്ളിലുള്ളമായ്!
---------------
ആയിരം=അനന്തം
ഗുരു= ഋഷി
-----------------------------------
dr.k.g,balakrishnan 9447320801
Indian Poet
----------------------------------------    


        





Friday, 16 October 2015

സ്വരബിന്ദു- ഭാഗം-2
---------------------------------
3. കിരണം
---------------------------------
നിറം നിറഞ്ഞൊരീ
നിറവു താനല്ലോ
സ്വരം; സുനന്ദനം
പരം; ചിരം; സ്ഥിരം!

മധുരമന്ത്രണം;
നിരാമയം; രാഗ-
സുധാരസം സോമം;
പ്രഭാനിമജ്ജിതം!

ഒരേയൊരു കരു;
സ്വരം സുസൂക്ഷ്മമാം
നിരന്തരമായി-
നിറഞ്ഞൊഴുകുന്നു!

അതിൻ നിറം സ്വര-
സുഗന്ധമായെഴും
മതിയിൽ മാധുരി
പകർന്നു പാടുന്നു!

ചിരപുരാതനം
കഥ യിതെന്നുള്ളിൽ
സ്വരാക്ഷരങ്ങളായ്-
പ്പരിണമിക്കുന്നു!

ഒരു കിരണമായ്
ഒഴുകിയെത്തുന്നു;
നറുനിലാവായി-
ത്തഴുകിയോലുന്നു!

കളകളം പാടി
കരളുണർത്തുന്നു;
പുതുമായായകം
കുളിരണിയുന്നു!

പഴമയും പാതി
കഴിഞ്ഞ പാതയും
ഒഴിഞ്ഞ പാത്രവും
നിഴലുമില്ല പോൽ!

നിറവു മാത്രമീ
നിറം സനാതനം;
സ്വരകണംനിത്യം;
ശ്രവണമാധുരം!

നവം നവം നീല-
ഗഗനമാം
അകം പൊരുൾ-
*അറിവാകും
പ്രപഞ്ചമാധവം!

ഒരു കിരണമായു-
ണർന്നിരിക്കുന്നു;
*ഒരായിരമായി
നിര നിരക്കുന്നു!

 ജലാശയങ്ങളായ്;
മരുപ്രദേശമായ്;
സരളമായ് ഘോര-
വനാന്തരങ്ങളായ്;
ഹിമാലയങ്ങളായ്;
 മഹാനദങ്ങളായ്;
സകലമായ് നാദ-
സ്വരൂപധാരയായ്!
====================== 

കുറിപ്പ്
-------------- 
*നാരായണഗുരുദേവൻ
*അനന്തം (infinite)
---------------------------------------- 
 


 

 



Wednesday, 14 October 2015

സ്വരബിന്ദു : ഭാഗം-2
---------------------------------
2- പകൽ
-----------------------------------

പകൽ പോൽ സുവ്യക്തമീ-
നിറസായൂജ്യം;വാനിൽ
നിറയെ വെളിച്ചത്തിൻ
തിരുസംഗീതം ഭവ്യം!

അകലെ യേതോ കാട്ടു-
ചോല തൻ കളകളം;
സ്വഗതം; സുഗന്ധമായ്‌
മന്ദമാരുതൻ; ദൂതൻ!

പകലേ കാണാനാവൂ-
മധുരം ദിവാസ്വപ്നം;
പകലേ പകലവൻ
പകരൂ പ്രഭാപൂരം!

അറിവിന്നനന്തമാം
ആനന്ദക്കടൽ നീന്തി
വിരിവിൻ വിതാനങ്ങൾ
നുണയാൻ മിഴിക്കാവൂ!

നീലമാം നിറമായും
കാലമാം സ്വരമായും
ജാലമാം രാഗം-താനം-
പല്ലവിത്രയമായും!

വേണുവിൻ നിനദമായ്
വീണതൻ ക്വാണം ദിവ്യം;
സ്ഥാണുവിന്നമരത്വം;
പരമം പദന്യാസം!

നാളെയെത്തേടാനാവൂ;
താമരപ്പൂവിന്നാവൂ
വിടരാൻ- ഉൾപ്പൂവിനോ
നേരിനെപ്പുണരുവാൻ!

"അതുതാൻ ജ്യോതിസ്സെ"ന്ന്
ചൊന്നു പോൽ *ഗുരുദേവൻ;
അതുതാനഹസ്സെന്നെൻ
കരണം മന്ത്രിക്കുന്നു!

മധുരം മധുരമീ-
യണയാ വിളക്കെന്നും
സുഖദം ചിലമ്പൊലി-
പകലിൻ നിലാവൊളി!
----------------------------------------
* നാരായണഗുരുദേവൻ

ഡോ കെ ജി ബാലകൃഷ്ണൻ
9447320801- 14-10-2015
------------------------------------------------