Thursday, 21 January 2016


സ്വരബിന്ദു ഭാഗം 2 
ഡോ കെ ജി ബാലകൃഷ്ണൻ 
---------------------------------------------- 
5. ആറ് 
---------------------------------------------- 
"ആറിനു പുഴയെന്നും 
ആറാമിന്ദ്രിയമെന്നും  
ആരിത്‌ സ്വരമേകി?
നേരിന് നിറം ചാർത്തി?"

ഈ വഴി മൂളിപ്പാട്ട് 
തൂവിയും  
ഇളംകുളിർ-
 ത്തെന്നലായ് മലർമണം
കവർന്നും കടന്നുപോം 
കവിഭാവന സ്വയം 
സാകൂതം മന്ത്രിക്കുന്നു!

മെനയും സമാധാനം 
പലതും പലവുരു;
തിരയും തിര; കര 
പോലെയെന്നകം വൃഥാ.

പിന്നെയുമപഗ്രഥി-
ക്കുന്നുവെൻ ധിഷണയിൽ
വന്നുപോകുന്നു;
നൂറു നൂറു
കാര്യകാരണം;
സദാ!

അങ്ങനെയവസാനം
നേരുനേരിനെയറി-
ഞ്ഞിങ്ങനെയുദിക്കുന്നു;
"മനവും പുഴയല്ലോ!"

ആദിയന്തവുമില്ലാ;
വേദിയും;
ഒഴുകുന്നൂ;
ഭൂതിയായ്
അനുസ്യൂതം
ന്ർഭയം
അഹോരാത്രം!

നിറയും ചിലനേരം,
നുരയും മദിരയായ്
നിറവിൻ നിറവായും
നീലനിർമലമായും!

പൊരുളിൻ പൊരുളായും
സ്വരമാം സ്വരമായും
സുരസംഗീതം; രാഗ-
മക്ഷരം; നിരാമയം!

പാഞ്ചഭൌതികമായും
സാന്ത്വനസ്വനമായും 
പാഞ്ചജന്യത്തിൻ മുക്തി-
ദായകധ്വനിയായും!

അറിവാമനന്തത്തി-
ലെന്മനം ലയിക്കുന്നൂ;
അറിവിന്നഗാധത്തെ
പുഴയും പുണരുന്നൂ!

ഉൾമിഴി തുറക്കുന്നൂ
കവിയോ നിർമുക്തിയിൽ
കവനം കുറിക്കുന്നൂ;
ഹൃദയം മിടിക്കുന്നു!
----------------------------------------------
സ്വരബിന്ദു ഭാഗം 2
21-1-2016
ആറ്
---------------------------------------------------
  
  
  


  

 

 

       

  

Monday, 18 January 2016

സ്വരബിന്ദു ഭാഗം 2
ഡോ കെ ജി ബാലകൃഷ്ണൻ  
-----------------------------
4, ഉള്ളം 
---------------------------- 

ഉള്ളിപോലുള്ളിന്നുള്ളൂ-
പൊള്ളയാ- 
മുള്ളം വെളള-
ത്തുള്ളിയാ- 
മതിസൂക്ഷ്മ-
നിത്യസൌന്ദര്യം ചിത്രം!

കനവും കനവിലെ-
യീരേഴു പതിനാലു 
സ്വനവൈഭവങ്ങളും
രൂപചിത്രണങ്ങളും

പരയിൽ- 
ക്കിനിയുന്ന
നിത്യമാമറിവിന്റെ 
പരമം പ്രഭാപൂര-
ധാരതൻ സംഗീതവും 

അളവുമളവിന്റെ
അതിരൂം
അതിരെഴാ
അതിരിലുണരുന്ന
നിറവിസ്മയങ്ങളും 

അറിവുമെൻ പ്രേമ-
നിനവിലുന്മയായ് 
നിറയു-
മാനന്ദശ്രുതിലയങ്ങളും 

ഗഗനസീമയിൽ
പുളകമാളുന്ന
കുതുകവും
 രാഗകുസുമഗീതവും

*ആയിരം പറ
നിറഞ്ഞു തൂവിടും
നറുനിലാവും
സുഗന്ധധൂമവും

അറിവിനറിവെന്ന്
*ഗുരു നിമന്ത്റിച്ച
സകലമേകമായ്
മിഴിതുറന്നതും

അണുവിലമരുന്ന
സ്വരസമസ്യയായ്
നിറവിൽ നീലമാം
നിറവിശേഷമായ്

അലിവിലാനന്ദ-
സാന്ദ്രമൂകമായ്
നിറയുമെന്നുള്ളി-
നുള്ളിലുള്ളമായ്!
---------------
ആയിരം=അനന്തം
ഗുരു= ഋഷി
-----------------------------------
dr.k.g,balakrishnan 9447320801
Indian Poet
----------------------------------------    


        





Friday, 16 October 2015

സ്വരബിന്ദു- ഭാഗം-2
---------------------------------
3. കിരണം
---------------------------------
നിറം നിറഞ്ഞൊരീ
നിറവു താനല്ലോ
സ്വരം; സുനന്ദനം
പരം; ചിരം; സ്ഥിരം!

മധുരമന്ത്രണം;
നിരാമയം; രാഗ-
സുധാരസം സോമം;
പ്രഭാനിമജ്ജിതം!

ഒരേയൊരു കരു;
സ്വരം സുസൂക്ഷ്മമാം
നിരന്തരമായി-
നിറഞ്ഞൊഴുകുന്നു!

അതിൻ നിറം സ്വര-
സുഗന്ധമായെഴും
മതിയിൽ മാധുരി
പകർന്നു പാടുന്നു!

ചിരപുരാതനം
കഥ യിതെന്നുള്ളിൽ
സ്വരാക്ഷരങ്ങളായ്-
പ്പരിണമിക്കുന്നു!

ഒരു കിരണമായ്
ഒഴുകിയെത്തുന്നു;
നറുനിലാവായി-
ത്തഴുകിയോലുന്നു!

കളകളം പാടി
കരളുണർത്തുന്നു;
പുതുമായായകം
കുളിരണിയുന്നു!

പഴമയും പാതി
കഴിഞ്ഞ പാതയും
ഒഴിഞ്ഞ പാത്രവും
നിഴലുമില്ല പോൽ!

നിറവു മാത്രമീ
നിറം സനാതനം;
സ്വരകണംനിത്യം;
ശ്രവണമാധുരം!

നവം നവം നീല-
ഗഗനമാം
അകം പൊരുൾ-
*അറിവാകും
പ്രപഞ്ചമാധവം!

ഒരു കിരണമായു-
ണർന്നിരിക്കുന്നു;
*ഒരായിരമായി
നിര നിരക്കുന്നു!

 ജലാശയങ്ങളായ്;
മരുപ്രദേശമായ്;
സരളമായ് ഘോര-
വനാന്തരങ്ങളായ്;
ഹിമാലയങ്ങളായ്;
 മഹാനദങ്ങളായ്;
സകലമായ് നാദ-
സ്വരൂപധാരയായ്!
====================== 

കുറിപ്പ്
-------------- 
*നാരായണഗുരുദേവൻ
*അനന്തം (infinite)
---------------------------------------- 
 


 

 



Wednesday, 14 October 2015

സ്വരബിന്ദു : ഭാഗം-2
---------------------------------
2- പകൽ
-----------------------------------

പകൽ പോൽ സുവ്യക്തമീ-
നിറസായൂജ്യം;വാനിൽ
നിറയെ വെളിച്ചത്തിൻ
തിരുസംഗീതം ഭവ്യം!

അകലെ യേതോ കാട്ടു-
ചോല തൻ കളകളം;
സ്വഗതം; സുഗന്ധമായ്‌
മന്ദമാരുതൻ; ദൂതൻ!

പകലേ കാണാനാവൂ-
മധുരം ദിവാസ്വപ്നം;
പകലേ പകലവൻ
പകരൂ പ്രഭാപൂരം!

അറിവിന്നനന്തമാം
ആനന്ദക്കടൽ നീന്തി
വിരിവിൻ വിതാനങ്ങൾ
നുണയാൻ മിഴിക്കാവൂ!

നീലമാം നിറമായും
കാലമാം സ്വരമായും
ജാലമാം രാഗം-താനം-
പല്ലവിത്രയമായും!

വേണുവിൻ നിനദമായ്
വീണതൻ ക്വാണം ദിവ്യം;
സ്ഥാണുവിന്നമരത്വം;
പരമം പദന്യാസം!

നാളെയെത്തേടാനാവൂ;
താമരപ്പൂവിന്നാവൂ
വിടരാൻ- ഉൾപ്പൂവിനോ
നേരിനെപ്പുണരുവാൻ!

"അതുതാൻ ജ്യോതിസ്സെ"ന്ന്
ചൊന്നു പോൽ *ഗുരുദേവൻ;
അതുതാനഹസ്സെന്നെൻ
കരണം മന്ത്രിക്കുന്നു!

മധുരം മധുരമീ-
യണയാ വിളക്കെന്നും
സുഖദം ചിലമ്പൊലി-
പകലിൻ നിലാവൊളി!
----------------------------------------
* നാരായണഗുരുദേവൻ

ഡോ കെ ജി ബാലകൃഷ്ണൻ
9447320801- 14-10-2015
------------------------------------------------ 
 





   


    




Tuesday, 6 October 2015


പ്രശസ്ത കവി ഡോ കെ ജി ബാലകൃഷ്ണന്റെ ആഗോളതലത്തിൽ വായിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഇംഗ്ലീഷ് കാവ്യസമാഹാരം (ആമസോണ്‍ ബുക്സ് യു എസ് എ ) "ദ വൈ"(The Why) ക്ക് രണ്ടാം പതിപ്പ് ഇറങ്ങി. ലോകമെ മ്പാടും ലഭ്യമാണ്.
അഞ്ഞൂറിൽ പരം കവിതകൾ. എഴുന്നൂറിൽ പരം പേജുകൾ. പ്രസിദ്ധ നോവലിസ്റ്റ്‌ സി രാധാകൃഷ്ണന്റെ അവതാരിക. പ്രശസ്ത കവി കെ ജി ശ ങ്കരപി ള്ള യുടെ ആസ്വാദനം. കൂടാതെ ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ വായനക്കാരുടെ കമന്റുകൾ.
മലയാളികൾക്കും ഭാരതീയർക്കും അഭിമാനിക്കാവുന്ന പുസ്തകം.
ഭാരതീയ ചിന്തയും ആധുനിക ശാസ്ത്രവും സന്വയിക്കപ്പെടുന്ന ഇതിവൃത്തം.മലയാളത്തിന്റെ
ഡോക്ടർ-കവിയുടെ
ജീവിതപുണ്യം.
അമ്പത് വർഷത്തെ തപസ്യയുടെ സദ്ഫലമാണിതെന്ന് കവി പറയുന്നു.
ശബ്ദഭംഗിയും ആശയവും സംഗീതവും വഴിഞ്ഞൊഴുകുന്ന നൂതന ആംഗലേയ ശൈലി.  

Friday, 2 October 2015

കാവ്യം
-------------------
സ്വരബിന്ദു - ഭാഗം - 2
---------------------------------
ഒന്ന്
---------------------------------
പുലരി
----------------------------------
ആരേ വരുന്നത്!
നീരദപാളിയിൽ
നീരവമാരേ
വിളക്ക് വച്ചു!

ചാരേ 
ഒരായിരം വർണവിതാനങ്ങൾ
ആരേ
വിരചിച്ചു സാരചിത്രം!

ഈ നെയ് വിളക്കിൻ
വെളിച്ചം വിതറുന്ന
തേനൊളിയിന്നായ്‌
മിഴി തുറന്നു!

നാളെയായ് നാളയുടെ
നാളെയായ് നീളുന്നു
കാലം കവിതയാം
ജാലമായി!

ഓരോ നിമേഷവും
പൂവായുണരവേ
നേരായി നേരം 
നിര നിരന്നു!

നേരം പുലരുന്നു;
ഉള്ളം വിടരുന്നു;
നേരിനായ് നേരം
തിറ മെനഞ്ഞു.

അന്തിയോരോന്നിനും
 പുലരിയൊരെണ്ണമെ-
ന്നാരേയൊരക്ഷരം
കോറിയിട്ടു!
ഇന്നിന്റെ മാറിലും
നാളെയുടെ ചേലിലും
കണ്ണിനും  കാതിനു -
മീണമിട്ടു!

ആയിരം താമര
താരാനിരകളായ്
നീരിൽ നീരാട്ടിനായ്
തേരിറങ്ങി!

ആരിയം പാടത്ത്
കന്നിക്കതിർക്കുല
നേരിന് നേരായ-
യണി നിരന്നു!

പാരിലും വാനിലും
നീലനിലാവൊലി
കൂരിരുൾ പാടേ
തുടച്ചുനീക്കി-
തൂമലരമ്പെന്റെ
ലീലാവിലാസമായ്
ഭാതമേ! ഗീതമായ്
നീ മിഴിഞ്ഞു!

രാവ് നിരാലംബ-
മേതോ കിനാവായി
ദേവലോകത്തിൽ
വിരുന്നു പോയി!

പാടും പറവയും
വെള്ളിവെളിച്ചമായ്‌
നാടും നഗരവും
പാതിരാത്തിങ്കളും
കൂടും വെടിഞ്ഞു
പറന്നു പോയി!

നാളെയെത്തേടും
നിനവിൽ നിന്നെത്തുന്നു
നീലക്കുറിഞ്ഞിയായ്
പൂമ്പുലരി!

തേനായി മാമ്പൂവിൽ;
മാനായി മയിലായി;
പാണനാർ പാടുന്ന
പാട്ടിന്റെ ശീലായി;
പൈങ്കിളിപ്പെണ്ണിന്റെ
ചുണ്ടിന്റെ ചോപ്പായി;
കണ്ണിൻ കറുപ്പായി;
മെയ്യിൻ മിനുപ്പായി!

ഞാനായി നീയായി
നീയെന്ന ഞാനായി
ഞാനെന്ന നീയായി-
നമ്മളായി!

ഉള്ളിന്റെ യുള്ളിലെ
നീലക്കടമ്പിലെ-
ക്കണ്ണനാം 
കാർവർണ്ണനുണ്ണിയായി!

2.
രാവും പകലു-
മൊരേ ബിന്ദു
മെനയുന്ന
നിറമാലയാം
സ്വരസാന്ദ്രമീ
നിത്യത!

.പാടട്ടെ പാടട്ടെ
പാതിരാക്കാറ്റിന്റെ
പാടിപ്പതിഞ്ഞൊരി-
പ്പാട്ട് ഞാനും!
-------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
13-10-2015 - 9447320801
-------------------------------------------- 

 




 
   





 


 









  

 

Saturday, 26 September 2015

കാവ്യം
----------------
---------------- 

സ്വരബിന്ദു
--------------------------   
-----------------------------------------------------------------------------------------------------------------
ഒന്ന്
-----------------------------------------------------------------------------------------------------------------
സ്വരം
------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------
 നിറമെഴായ്മയുടെ നിറം-
ഈ ഇമയനക്കം.
നേരമതെന്നത് 
നേരത്തിന് നേരംപോക്ക്;
നേരമതല്ലെന്നത് നേര്-
നേര്-കാഴ്ച;
നേരിൻ
നേരക്കാഴ്ച.

നേരിൽ കാണാമെന്ന്
നേര്-
അത് നേർക്കാഴ്ച-
അറിവെന്ന്‌ ഗുരു;
ഋഷി ;
മുനിയുടെ മൌനം;
സ്വരപ്പിറവി;
നിറനിറവ്.

ഈ മുളം തണ്ടിലുണരും
പുലരി;
അതിൻ കനവായൊഴുകും
നറുനിലാവരുവി;
 പൊങ്ങിയും താണു-
മാടിയും പാടിയും
കവി.

നീലവാനിൻ
നിറവിലുണരും പൂവ്;
അയുതമിതളിൻ
മണമുതിരും
പൊരുള്;
ആയിരമീണം ചിറകി-
ലണിയും
കാവ്;
കവിനിനവ്.

ഇനിയുമിനിയും
തീരാനിര; നുര;
ഇന്നിന്നിഴ മെനയും
 പുതുമഴവിൽക്കൊടിയഴക്!

2.
ഉള്ളുയിരി-
ന്നുൾമിഴിവിൽ
തുള്ളും മൊഴി
നിറവടിവിൽ
സ്വരമൊന്നിൻ
തിരനോട്ടം;
സ്വരമേഴിൻ
മയിലാട്ടം!
-------------------------------------------------
27-9-2015
 dr.k.g.balakrishnan 9447320801
--------------------------------------------------

---------------------------------------------------------------------------------------------------------------------------

രണ്ട്

---------------------------------------------------------------------------------------------------------------------------

രാഗം
----------------------------------
ഡോ കെ ജി ബാലകൃഷ്ണൻ -
28-9-2015
-------------------------------------------

ആനന്ദഭൈരവിയാ-
മുള്ളുണർച്ച;
പുതുനിറമറിവിൻ
വിണ്‍വിടർച്ച,
അറിയാതലയുമെൻ
കണ്‍വിളർച്ച;
എന്മിഴി വടിവിൻ
മെയ്തളർച്ച!

പാടിയാടി-
യൊഴുകും
പാലൊളി പതയും
പൌർണമിപ്പുഴ;
തിരയിലുണരും
തീരാനിരയഴകിൻ
തേന്മഴ.

ആടിയാടിത്തളരും
കണ്ണാന്തളിപ്പൂനിര;
നീളെ നീളെ നിറയും
തീരാതീരാ...........
മതിൽനിര;
നീറി നീറി പ്പുകയും
പക.

ഇനിയുമായിരം
സ്വരമുതിരും
സ്വരബിന്ദു;
രാഗമാലിക കിനിയും
സ്തനസിന്ധു.

പുതുമലർമണം,
കാതിനമൃതം,
തേൻകുടം.
നിത്യകല്ല്യാണിരാഗം
മാമധുരമീ-
രൂപമെഴാ-
സ്വരൂപം.

പാടുവാനാവാ
പനിനീർമലർ
മൂളുമീ രാഗം;
മൂളാതെ മുരളാതെ
സ്വയമെഴുമീ
ദിവ്യം സുരാഗം.

തുമ്പിയും വണ്ടും
മലർമക്ഷികം താനും,
രാപ്പകൽ സാധകമാളും
മോദം, ശ്രീരാഗഗീതം 

2.
പാറിപ്പറക്കും പതംഗം;
മൂകം, സുഗന്ധം പരത്തും
നീലം, പ്രഭാപൂരപൂർണം;
വർണം, സുനന്ദനം ചിത്രം!
----------------------------------------------- 
 dr.k.g.balakrishnan-28-9-2015
Indian Poet
------------------------------------------------ 

--------------------------------------------------------------------------------------------------------------------------
മൂന്ന്
----------------------------------------------------------------------------------------------------------------
 താനം
----------------------------------------------

ഉന്മയിലുറങ്ങും
വെണ്മ,
ഒരുകുഞ്ഞുതാരകം,
മിന്നിമിന്നിയുണരും
മിന്നാമിനുങ്ങ്;
ഷഡ്ജമായും
ഋഷഭമായും
ഗാന്ധാരമായും
മധ്യമമായും
പഞ്ചമ--ധൈവത-
നിഷാദമായും
ലയംകൊള്ളും
വർണം;വിസ്മയം!
     
ഏഴഴകിൻ
ആനന്ദധാര;
ഋഷി
ഊതിയൂതി യുണർത്തും
കനൽ;
*അഗ്നിഗീതത്തിൽ
കവിയാവാഹിച്ച
പൊരുൾ.
ആഴമേറും
*ആഴിയെന്ന് *ഗുരു.

"ചഞ്ചല ഗതി-
 സുരസരിത"യെന്ന്
*നിരാള;
 *ഗംഗാതരംഗ"മെന്നും
*ഹിമാലയഭാവ"മെന്നും
*കവി.

ചുരുൾ നിവരുന്നത്
ചുഴി-
മൌനമായി
അലിയുന്നത്;
അതിൽ,
ഞാനാം ശിവം
താണ്ഡവമാടി,
അമേയമായി,
അവ്യയമായി.....

ആഴമറിയാക്കയത്തിൽ
ആഴമായുണർന്നുണർന്ന്,
ഭവ്യമായി;
ഭാവമായി;
സത്യമായി;
നിത്യമായി;
സൌന്ദര്യമായി........

നീയെന്ന ഞാനായി;
ഞാനെന്ന നീയായി........
താനമായി.

2.
ഏഴ് കാലങ്ങളിൽ
എകകാലത്തിൻ
നീലാഭ ജാലമായ്
വെള്ളിവെളിച്ചമായ്
തങ്കത്തിളക്കമായ്.........

കാലത്തെ വെല്ലും
നിത്യസുഗന്ധമായ്‌ !
---------------------------------------
*അഗ്നിഗീതം" (കാവ്യം)
*ആഴി = തീ(അഗ്നി )യെന്നും
 *
*ശ്രീനാരായണഗുരു
*സൂര്യകാന്തി ത്രിപാഠി "നിരാല "
(ഹിന്ദി മഹാകവി)
കവിത -"തും ഔർ മേം")
* The Waves of the Ganga"(by me)
*The Hues of the Himalaya"(by me)
-----------------------------------------------------
dr.k.g.balakrishnan 29=9=2015
------------------------------------------------------
------------------------------------------------------

നാല്
----------------------------------------------------------------------------------------------------------
പല്ലവി
------------------------------------------------

ബ്രാഹ്മമുഹൂർത്തത്തിൽ,
മുറ്റത്തെ മാങ്കൊമ്പിൽ
ആരുടെ പല്ലവി!

കിളിയുടെ? കാറ്റിൻറെ?
 അമരാവതിയിലെ
ഗാനഗന്ധർവൻറെ?

പുലരിയുടെ മഞ്ജുള-
മഞ്ജീരശിഞ്ജിതം,
 നീലനിലാവല-
യിളകും സുനന്ദനം!

തീരും തമസ്സിൻ
നിരാശ്രയ-
രോദനം?
ഏതോ കിനാവിൻ
നിരാലംബ-
ഭഞ്ജനം?

അല്ല! പ്രതീക്ഷതൻ
ഫുല്ല സങ്കീർത്തനം!

2.
പാടുകയാണ് ഞാൻ;
ഉള്ളിന്റെയുള്ളിലെ
നാദവിലാസം
പകരും ധ്വനിരസം!
പിന്നെയും പിന്നെയും;
ചിന്താമണിയുടെ
ആമന്ദ്രമധുരം
കിലുക്കമെൻ
ചോദനം!

ആദിയുമന്തവു-
മില്ലാ പ്രഭാപൂര-
രാഗവിസ്താരം,
സചേതനം;
തദ്‌ഭവം!

പല്ലവി മാത്രമാ-
ണെൻ സ്വരവ്യഞ്ജനം;
പല്ലവിമാത്ര മീ-
മാത്രയും യാത്രയും!
പുഴയുടെ പാട്ടും
ഇമയനക്കങ്ങളും
സാഗരഗീതവും
പ്രേമസംഗീതവു-
മെൻ 
പാദചലനവും!

ഇളയുടെയീണവും;
വ്യാഴവട്ടങ്ങളും!
-------------------------------------------
-------------------------------------------
അഞ്ച്
---------------------------------------------
അനുപല്ലവി
-----------------------------------------------   

   ആലപിക്കാം
നമുക്കനുപല്ലവി സഖീ!
ആചന്ദ്രതാരം
അനുനിമിഷം പ്രിയേ!
പൂവും പുതുമഴ
തൂവും പുളകവും
കാവും കവിതയും
താവും സുഗന്ധവും!
രാവും പകലും
തിരിയവേ മൂളുന്ന
നീലാംബരിയുടെ
ലീലാവിലാസവും!

സന്ധ്യമയങ്ങും
സമയമെൻ ചിന്തയിൽ
ഗന്ധസദൃശം
പരക്കും കിനാവുകൾ;
തുമ്പികളായി പ്പറക്കുന്നു;
നാളെ പൊൻ-
ചെന്താമരയായ് വിരിയുന്നു
നീളവേ!

പാടിപ്പറക്കും പതംഗമായ്
ഭൂലോകഗോളവുമായിരം
താരാപഥങ്ങളും
തേടുമെൻ മോഹമേ,
നീയനുപല്ലവി;
ചേതോഹരം;
രാഗമാധുര്യമൂറുന്ന
ഗീതം;
ഈ ജീവിതനിത്യകല്യാണം;
അമേയമനുപമം!
2.
ഭാവരൂപാദികൾ
ഇല്ലാ സ്വരൂപമേ,
നീയനുപല്ലവി മാത്രമാണെങ്കിലും;
നിന്നഴകാം മണിമന്ദിരം തന്നിലെൻ
ഉള്ളവുമുള്ളും സുമംഗളം
സത്യമേ!

നാദമേ! നാദസുഗന്ധമേ, നൈമിഷ-
ഗീതമേ, മൂകമേ, മൂകസൌന്ദര്യമേ,
നിന്നനുഗായനമാനന്ദദായകം;
നിന്നനുശീലനമെൻ
കർമമണ്ഡലം!
-----------------------------------------------------
ആറ്
----------------------------------------------------
ചരണം
-----------------------------------------

എത്ര സുന്ദരമാണീ
ഗായനം സുകുമാരം
ചിത്രചിത്രണം, സ്വര-
രാഗരാജീവം സൌമ്യം!

നാളെയെത്തേടും സത്യം
ചരണം; വാനത്തോളം
നീളുന്ന നേത്രദ്വയം.
സ്വാദനം പരിപൂർണം.

നിമിഷം നിമിഷം നീ
മെനയും പുതുരാഗം;
നിമിഷം നിമിഷം പൂ-
വിരിയും നീയായെന്നിൽ!

കനകം കായായ്ത്തീരും;
ഫലമായ് മണ്ണിൽച്ചേരും;
പിന്നെയും മുളപൊട്ടും;
നാളെയായ് നീളും
ഞാനായ്!

ചരണം ചരണമായ്
നാളെയായ് നീളും
നീളേ!
കരണം കരണത്തിൻ
കാരണം തേടും നൂനം!

ഒന്നിൽ നിന്നൊന്നുണ്ടാകും
പിന്നെയോ നാലായേവം
വിണ്ണിലും വിഭൂതിതൻ
ഉള്ളിലും വിരാജിക്കും;
മേയമായമേയമായ്
അനവദ്യമായ്, രാഗ-
ഗേയമായഗേയമായ്‌,
ഗീതമായ് സംഗീതമായ്!

2.
ചരണം ചരണമായ്
സ്വരബിന്ദുവിൻ കാല-
ചരണം, വിഹായസ്സിൽ
വിസ്മയം രചിക്കുന്നു!


കവിയോ കവിതയിൽ,
ചിത്രമായ്‌ കലാകാരൻ,
ശില്പി ശില്പമായ്, നൃത്ത-
നൃത്യമായറുപത്തി-
നാലിലും,
ഉള്ളിന്നുള്ളാ-
മുള്ളിലും;-

മഹാവിശ്വ-
കോരകം ജൃംഭിക്കുന്നു!!
------------------------------------------------
dr.k.g.balakrishnan kandangath
9447320801
Indian poet
kavyam- swarabindu
സ്വരബിന്ദു
1-10 -2015
----------------------------------------------------