Friday, 16 October 2015

സ്വരബിന്ദു- ഭാഗം-2
---------------------------------
3. കിരണം
---------------------------------
നിറം നിറഞ്ഞൊരീ
നിറവു താനല്ലോ
സ്വരം; സുനന്ദനം
പരം; ചിരം; സ്ഥിരം!

മധുരമന്ത്രണം;
നിരാമയം; രാഗ-
സുധാരസം സോമം;
പ്രഭാനിമജ്ജിതം!

ഒരേയൊരു കരു;
സ്വരം സുസൂക്ഷ്മമാം
നിരന്തരമായി-
നിറഞ്ഞൊഴുകുന്നു!

അതിൻ നിറം സ്വര-
സുഗന്ധമായെഴും
മതിയിൽ മാധുരി
പകർന്നു പാടുന്നു!

ചിരപുരാതനം
കഥ യിതെന്നുള്ളിൽ
സ്വരാക്ഷരങ്ങളായ്-
പ്പരിണമിക്കുന്നു!

ഒരു കിരണമായ്
ഒഴുകിയെത്തുന്നു;
നറുനിലാവായി-
ത്തഴുകിയോലുന്നു!

കളകളം പാടി
കരളുണർത്തുന്നു;
പുതുമായായകം
കുളിരണിയുന്നു!

പഴമയും പാതി
കഴിഞ്ഞ പാതയും
ഒഴിഞ്ഞ പാത്രവും
നിഴലുമില്ല പോൽ!

നിറവു മാത്രമീ
നിറം സനാതനം;
സ്വരകണംനിത്യം;
ശ്രവണമാധുരം!

നവം നവം നീല-
ഗഗനമാം
അകം പൊരുൾ-
*അറിവാകും
പ്രപഞ്ചമാധവം!

ഒരു കിരണമായു-
ണർന്നിരിക്കുന്നു;
*ഒരായിരമായി
നിര നിരക്കുന്നു!

 ജലാശയങ്ങളായ്;
മരുപ്രദേശമായ്;
സരളമായ് ഘോര-
വനാന്തരങ്ങളായ്;
ഹിമാലയങ്ങളായ്;
 മഹാനദങ്ങളായ്;
സകലമായ് നാദ-
സ്വരൂപധാരയായ്!
====================== 

കുറിപ്പ്
-------------- 
*നാരായണഗുരുദേവൻ
*അനന്തം (infinite)
---------------------------------------- 
 


 

 



Wednesday, 14 October 2015

സ്വരബിന്ദു : ഭാഗം-2
---------------------------------
2- പകൽ
-----------------------------------

പകൽ പോൽ സുവ്യക്തമീ-
നിറസായൂജ്യം;വാനിൽ
നിറയെ വെളിച്ചത്തിൻ
തിരുസംഗീതം ഭവ്യം!

അകലെ യേതോ കാട്ടു-
ചോല തൻ കളകളം;
സ്വഗതം; സുഗന്ധമായ്‌
മന്ദമാരുതൻ; ദൂതൻ!

പകലേ കാണാനാവൂ-
മധുരം ദിവാസ്വപ്നം;
പകലേ പകലവൻ
പകരൂ പ്രഭാപൂരം!

അറിവിന്നനന്തമാം
ആനന്ദക്കടൽ നീന്തി
വിരിവിൻ വിതാനങ്ങൾ
നുണയാൻ മിഴിക്കാവൂ!

നീലമാം നിറമായും
കാലമാം സ്വരമായും
ജാലമാം രാഗം-താനം-
പല്ലവിത്രയമായും!

വേണുവിൻ നിനദമായ്
വീണതൻ ക്വാണം ദിവ്യം;
സ്ഥാണുവിന്നമരത്വം;
പരമം പദന്യാസം!

നാളെയെത്തേടാനാവൂ;
താമരപ്പൂവിന്നാവൂ
വിടരാൻ- ഉൾപ്പൂവിനോ
നേരിനെപ്പുണരുവാൻ!

"അതുതാൻ ജ്യോതിസ്സെ"ന്ന്
ചൊന്നു പോൽ *ഗുരുദേവൻ;
അതുതാനഹസ്സെന്നെൻ
കരണം മന്ത്രിക്കുന്നു!

മധുരം മധുരമീ-
യണയാ വിളക്കെന്നും
സുഖദം ചിലമ്പൊലി-
പകലിൻ നിലാവൊളി!
----------------------------------------
* നാരായണഗുരുദേവൻ

ഡോ കെ ജി ബാലകൃഷ്ണൻ
9447320801- 14-10-2015
------------------------------------------------ 
 





   


    




Tuesday, 6 October 2015


പ്രശസ്ത കവി ഡോ കെ ജി ബാലകൃഷ്ണന്റെ ആഗോളതലത്തിൽ വായിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഇംഗ്ലീഷ് കാവ്യസമാഹാരം (ആമസോണ്‍ ബുക്സ് യു എസ് എ ) "ദ വൈ"(The Why) ക്ക് രണ്ടാം പതിപ്പ് ഇറങ്ങി. ലോകമെ മ്പാടും ലഭ്യമാണ്.
അഞ്ഞൂറിൽ പരം കവിതകൾ. എഴുന്നൂറിൽ പരം പേജുകൾ. പ്രസിദ്ധ നോവലിസ്റ്റ്‌ സി രാധാകൃഷ്ണന്റെ അവതാരിക. പ്രശസ്ത കവി കെ ജി ശ ങ്കരപി ള്ള യുടെ ആസ്വാദനം. കൂടാതെ ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ വായനക്കാരുടെ കമന്റുകൾ.
മലയാളികൾക്കും ഭാരതീയർക്കും അഭിമാനിക്കാവുന്ന പുസ്തകം.
ഭാരതീയ ചിന്തയും ആധുനിക ശാസ്ത്രവും സന്വയിക്കപ്പെടുന്ന ഇതിവൃത്തം.മലയാളത്തിന്റെ
ഡോക്ടർ-കവിയുടെ
ജീവിതപുണ്യം.
അമ്പത് വർഷത്തെ തപസ്യയുടെ സദ്ഫലമാണിതെന്ന് കവി പറയുന്നു.
ശബ്ദഭംഗിയും ആശയവും സംഗീതവും വഴിഞ്ഞൊഴുകുന്ന നൂതന ആംഗലേയ ശൈലി.  

Friday, 2 October 2015

കാവ്യം
-------------------
സ്വരബിന്ദു - ഭാഗം - 2
---------------------------------
ഒന്ന്
---------------------------------
പുലരി
----------------------------------
ആരേ വരുന്നത്!
നീരദപാളിയിൽ
നീരവമാരേ
വിളക്ക് വച്ചു!

ചാരേ 
ഒരായിരം വർണവിതാനങ്ങൾ
ആരേ
വിരചിച്ചു സാരചിത്രം!

ഈ നെയ് വിളക്കിൻ
വെളിച്ചം വിതറുന്ന
തേനൊളിയിന്നായ്‌
മിഴി തുറന്നു!

നാളെയായ് നാളയുടെ
നാളെയായ് നീളുന്നു
കാലം കവിതയാം
ജാലമായി!

ഓരോ നിമേഷവും
പൂവായുണരവേ
നേരായി നേരം 
നിര നിരന്നു!

നേരം പുലരുന്നു;
ഉള്ളം വിടരുന്നു;
നേരിനായ് നേരം
തിറ മെനഞ്ഞു.

അന്തിയോരോന്നിനും
 പുലരിയൊരെണ്ണമെ-
ന്നാരേയൊരക്ഷരം
കോറിയിട്ടു!
ഇന്നിന്റെ മാറിലും
നാളെയുടെ ചേലിലും
കണ്ണിനും  കാതിനു -
മീണമിട്ടു!

ആയിരം താമര
താരാനിരകളായ്
നീരിൽ നീരാട്ടിനായ്
തേരിറങ്ങി!

ആരിയം പാടത്ത്
കന്നിക്കതിർക്കുല
നേരിന് നേരായ-
യണി നിരന്നു!

പാരിലും വാനിലും
നീലനിലാവൊലി
കൂരിരുൾ പാടേ
തുടച്ചുനീക്കി-
തൂമലരമ്പെന്റെ
ലീലാവിലാസമായ്
ഭാതമേ! ഗീതമായ്
നീ മിഴിഞ്ഞു!

രാവ് നിരാലംബ-
മേതോ കിനാവായി
ദേവലോകത്തിൽ
വിരുന്നു പോയി!

പാടും പറവയും
വെള്ളിവെളിച്ചമായ്‌
നാടും നഗരവും
പാതിരാത്തിങ്കളും
കൂടും വെടിഞ്ഞു
പറന്നു പോയി!

നാളെയെത്തേടും
നിനവിൽ നിന്നെത്തുന്നു
നീലക്കുറിഞ്ഞിയായ്
പൂമ്പുലരി!

തേനായി മാമ്പൂവിൽ;
മാനായി മയിലായി;
പാണനാർ പാടുന്ന
പാട്ടിന്റെ ശീലായി;
പൈങ്കിളിപ്പെണ്ണിന്റെ
ചുണ്ടിന്റെ ചോപ്പായി;
കണ്ണിൻ കറുപ്പായി;
മെയ്യിൻ മിനുപ്പായി!

ഞാനായി നീയായി
നീയെന്ന ഞാനായി
ഞാനെന്ന നീയായി-
നമ്മളായി!

ഉള്ളിന്റെ യുള്ളിലെ
നീലക്കടമ്പിലെ-
ക്കണ്ണനാം 
കാർവർണ്ണനുണ്ണിയായി!

2.
രാവും പകലു-
മൊരേ ബിന്ദു
മെനയുന്ന
നിറമാലയാം
സ്വരസാന്ദ്രമീ
നിത്യത!

.പാടട്ടെ പാടട്ടെ
പാതിരാക്കാറ്റിന്റെ
പാടിപ്പതിഞ്ഞൊരി-
പ്പാട്ട് ഞാനും!
-------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
13-10-2015 - 9447320801
-------------------------------------------- 

 




 
   





 


 









  

 

Saturday, 26 September 2015

കാവ്യം
----------------
---------------- 

സ്വരബിന്ദു
--------------------------   
-----------------------------------------------------------------------------------------------------------------
ഒന്ന്
-----------------------------------------------------------------------------------------------------------------
സ്വരം
------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------
 നിറമെഴായ്മയുടെ നിറം-
ഈ ഇമയനക്കം.
നേരമതെന്നത് 
നേരത്തിന് നേരംപോക്ക്;
നേരമതല്ലെന്നത് നേര്-
നേര്-കാഴ്ച;
നേരിൻ
നേരക്കാഴ്ച.

നേരിൽ കാണാമെന്ന്
നേര്-
അത് നേർക്കാഴ്ച-
അറിവെന്ന്‌ ഗുരു;
ഋഷി ;
മുനിയുടെ മൌനം;
സ്വരപ്പിറവി;
നിറനിറവ്.

ഈ മുളം തണ്ടിലുണരും
പുലരി;
അതിൻ കനവായൊഴുകും
നറുനിലാവരുവി;
 പൊങ്ങിയും താണു-
മാടിയും പാടിയും
കവി.

നീലവാനിൻ
നിറവിലുണരും പൂവ്;
അയുതമിതളിൻ
മണമുതിരും
പൊരുള്;
ആയിരമീണം ചിറകി-
ലണിയും
കാവ്;
കവിനിനവ്.

ഇനിയുമിനിയും
തീരാനിര; നുര;
ഇന്നിന്നിഴ മെനയും
 പുതുമഴവിൽക്കൊടിയഴക്!

2.
ഉള്ളുയിരി-
ന്നുൾമിഴിവിൽ
തുള്ളും മൊഴി
നിറവടിവിൽ
സ്വരമൊന്നിൻ
തിരനോട്ടം;
സ്വരമേഴിൻ
മയിലാട്ടം!
-------------------------------------------------
27-9-2015
 dr.k.g.balakrishnan 9447320801
--------------------------------------------------

---------------------------------------------------------------------------------------------------------------------------

രണ്ട്

---------------------------------------------------------------------------------------------------------------------------

രാഗം
----------------------------------
ഡോ കെ ജി ബാലകൃഷ്ണൻ -
28-9-2015
-------------------------------------------

ആനന്ദഭൈരവിയാ-
മുള്ളുണർച്ച;
പുതുനിറമറിവിൻ
വിണ്‍വിടർച്ച,
അറിയാതലയുമെൻ
കണ്‍വിളർച്ച;
എന്മിഴി വടിവിൻ
മെയ്തളർച്ച!

പാടിയാടി-
യൊഴുകും
പാലൊളി പതയും
പൌർണമിപ്പുഴ;
തിരയിലുണരും
തീരാനിരയഴകിൻ
തേന്മഴ.

ആടിയാടിത്തളരും
കണ്ണാന്തളിപ്പൂനിര;
നീളെ നീളെ നിറയും
തീരാതീരാ...........
മതിൽനിര;
നീറി നീറി പ്പുകയും
പക.

ഇനിയുമായിരം
സ്വരമുതിരും
സ്വരബിന്ദു;
രാഗമാലിക കിനിയും
സ്തനസിന്ധു.

പുതുമലർമണം,
കാതിനമൃതം,
തേൻകുടം.
നിത്യകല്ല്യാണിരാഗം
മാമധുരമീ-
രൂപമെഴാ-
സ്വരൂപം.

പാടുവാനാവാ
പനിനീർമലർ
മൂളുമീ രാഗം;
മൂളാതെ മുരളാതെ
സ്വയമെഴുമീ
ദിവ്യം സുരാഗം.

തുമ്പിയും വണ്ടും
മലർമക്ഷികം താനും,
രാപ്പകൽ സാധകമാളും
മോദം, ശ്രീരാഗഗീതം 

2.
പാറിപ്പറക്കും പതംഗം;
മൂകം, സുഗന്ധം പരത്തും
നീലം, പ്രഭാപൂരപൂർണം;
വർണം, സുനന്ദനം ചിത്രം!
----------------------------------------------- 
 dr.k.g.balakrishnan-28-9-2015
Indian Poet
------------------------------------------------ 

--------------------------------------------------------------------------------------------------------------------------
മൂന്ന്
----------------------------------------------------------------------------------------------------------------
 താനം
----------------------------------------------

ഉന്മയിലുറങ്ങും
വെണ്മ,
ഒരുകുഞ്ഞുതാരകം,
മിന്നിമിന്നിയുണരും
മിന്നാമിനുങ്ങ്;
ഷഡ്ജമായും
ഋഷഭമായും
ഗാന്ധാരമായും
മധ്യമമായും
പഞ്ചമ--ധൈവത-
നിഷാദമായും
ലയംകൊള്ളും
വർണം;വിസ്മയം!
     
ഏഴഴകിൻ
ആനന്ദധാര;
ഋഷി
ഊതിയൂതി യുണർത്തും
കനൽ;
*അഗ്നിഗീതത്തിൽ
കവിയാവാഹിച്ച
പൊരുൾ.
ആഴമേറും
*ആഴിയെന്ന് *ഗുരു.

"ചഞ്ചല ഗതി-
 സുരസരിത"യെന്ന്
*നിരാള;
 *ഗംഗാതരംഗ"മെന്നും
*ഹിമാലയഭാവ"മെന്നും
*കവി.

ചുരുൾ നിവരുന്നത്
ചുഴി-
മൌനമായി
അലിയുന്നത്;
അതിൽ,
ഞാനാം ശിവം
താണ്ഡവമാടി,
അമേയമായി,
അവ്യയമായി.....

ആഴമറിയാക്കയത്തിൽ
ആഴമായുണർന്നുണർന്ന്,
ഭവ്യമായി;
ഭാവമായി;
സത്യമായി;
നിത്യമായി;
സൌന്ദര്യമായി........

നീയെന്ന ഞാനായി;
ഞാനെന്ന നീയായി........
താനമായി.

2.
ഏഴ് കാലങ്ങളിൽ
എകകാലത്തിൻ
നീലാഭ ജാലമായ്
വെള്ളിവെളിച്ചമായ്
തങ്കത്തിളക്കമായ്.........

കാലത്തെ വെല്ലും
നിത്യസുഗന്ധമായ്‌ !
---------------------------------------
*അഗ്നിഗീതം" (കാവ്യം)
*ആഴി = തീ(അഗ്നി )യെന്നും
 *
*ശ്രീനാരായണഗുരു
*സൂര്യകാന്തി ത്രിപാഠി "നിരാല "
(ഹിന്ദി മഹാകവി)
കവിത -"തും ഔർ മേം")
* The Waves of the Ganga"(by me)
*The Hues of the Himalaya"(by me)
-----------------------------------------------------
dr.k.g.balakrishnan 29=9=2015
------------------------------------------------------
------------------------------------------------------

നാല്
----------------------------------------------------------------------------------------------------------
പല്ലവി
------------------------------------------------

ബ്രാഹ്മമുഹൂർത്തത്തിൽ,
മുറ്റത്തെ മാങ്കൊമ്പിൽ
ആരുടെ പല്ലവി!

കിളിയുടെ? കാറ്റിൻറെ?
 അമരാവതിയിലെ
ഗാനഗന്ധർവൻറെ?

പുലരിയുടെ മഞ്ജുള-
മഞ്ജീരശിഞ്ജിതം,
 നീലനിലാവല-
യിളകും സുനന്ദനം!

തീരും തമസ്സിൻ
നിരാശ്രയ-
രോദനം?
ഏതോ കിനാവിൻ
നിരാലംബ-
ഭഞ്ജനം?

അല്ല! പ്രതീക്ഷതൻ
ഫുല്ല സങ്കീർത്തനം!

2.
പാടുകയാണ് ഞാൻ;
ഉള്ളിന്റെയുള്ളിലെ
നാദവിലാസം
പകരും ധ്വനിരസം!
പിന്നെയും പിന്നെയും;
ചിന്താമണിയുടെ
ആമന്ദ്രമധുരം
കിലുക്കമെൻ
ചോദനം!

ആദിയുമന്തവു-
മില്ലാ പ്രഭാപൂര-
രാഗവിസ്താരം,
സചേതനം;
തദ്‌ഭവം!

പല്ലവി മാത്രമാ-
ണെൻ സ്വരവ്യഞ്ജനം;
പല്ലവിമാത്ര മീ-
മാത്രയും യാത്രയും!
പുഴയുടെ പാട്ടും
ഇമയനക്കങ്ങളും
സാഗരഗീതവും
പ്രേമസംഗീതവു-
മെൻ 
പാദചലനവും!

ഇളയുടെയീണവും;
വ്യാഴവട്ടങ്ങളും!
-------------------------------------------
-------------------------------------------
അഞ്ച്
---------------------------------------------
അനുപല്ലവി
-----------------------------------------------   

   ആലപിക്കാം
നമുക്കനുപല്ലവി സഖീ!
ആചന്ദ്രതാരം
അനുനിമിഷം പ്രിയേ!
പൂവും പുതുമഴ
തൂവും പുളകവും
കാവും കവിതയും
താവും സുഗന്ധവും!
രാവും പകലും
തിരിയവേ മൂളുന്ന
നീലാംബരിയുടെ
ലീലാവിലാസവും!

സന്ധ്യമയങ്ങും
സമയമെൻ ചിന്തയിൽ
ഗന്ധസദൃശം
പരക്കും കിനാവുകൾ;
തുമ്പികളായി പ്പറക്കുന്നു;
നാളെ പൊൻ-
ചെന്താമരയായ് വിരിയുന്നു
നീളവേ!

പാടിപ്പറക്കും പതംഗമായ്
ഭൂലോകഗോളവുമായിരം
താരാപഥങ്ങളും
തേടുമെൻ മോഹമേ,
നീയനുപല്ലവി;
ചേതോഹരം;
രാഗമാധുര്യമൂറുന്ന
ഗീതം;
ഈ ജീവിതനിത്യകല്യാണം;
അമേയമനുപമം!
2.
ഭാവരൂപാദികൾ
ഇല്ലാ സ്വരൂപമേ,
നീയനുപല്ലവി മാത്രമാണെങ്കിലും;
നിന്നഴകാം മണിമന്ദിരം തന്നിലെൻ
ഉള്ളവുമുള്ളും സുമംഗളം
സത്യമേ!

നാദമേ! നാദസുഗന്ധമേ, നൈമിഷ-
ഗീതമേ, മൂകമേ, മൂകസൌന്ദര്യമേ,
നിന്നനുഗായനമാനന്ദദായകം;
നിന്നനുശീലനമെൻ
കർമമണ്ഡലം!
-----------------------------------------------------
ആറ്
----------------------------------------------------
ചരണം
-----------------------------------------

എത്ര സുന്ദരമാണീ
ഗായനം സുകുമാരം
ചിത്രചിത്രണം, സ്വര-
രാഗരാജീവം സൌമ്യം!

നാളെയെത്തേടും സത്യം
ചരണം; വാനത്തോളം
നീളുന്ന നേത്രദ്വയം.
സ്വാദനം പരിപൂർണം.

നിമിഷം നിമിഷം നീ
മെനയും പുതുരാഗം;
നിമിഷം നിമിഷം പൂ-
വിരിയും നീയായെന്നിൽ!

കനകം കായായ്ത്തീരും;
ഫലമായ് മണ്ണിൽച്ചേരും;
പിന്നെയും മുളപൊട്ടും;
നാളെയായ് നീളും
ഞാനായ്!

ചരണം ചരണമായ്
നാളെയായ് നീളും
നീളേ!
കരണം കരണത്തിൻ
കാരണം തേടും നൂനം!

ഒന്നിൽ നിന്നൊന്നുണ്ടാകും
പിന്നെയോ നാലായേവം
വിണ്ണിലും വിഭൂതിതൻ
ഉള്ളിലും വിരാജിക്കും;
മേയമായമേയമായ്
അനവദ്യമായ്, രാഗ-
ഗേയമായഗേയമായ്‌,
ഗീതമായ് സംഗീതമായ്!

2.
ചരണം ചരണമായ്
സ്വരബിന്ദുവിൻ കാല-
ചരണം, വിഹായസ്സിൽ
വിസ്മയം രചിക്കുന്നു!


കവിയോ കവിതയിൽ,
ചിത്രമായ്‌ കലാകാരൻ,
ശില്പി ശില്പമായ്, നൃത്ത-
നൃത്യമായറുപത്തി-
നാലിലും,
ഉള്ളിന്നുള്ളാ-
മുള്ളിലും;-

മഹാവിശ്വ-
കോരകം ജൃംഭിക്കുന്നു!!
------------------------------------------------
dr.k.g.balakrishnan kandangath
9447320801
Indian poet
kavyam- swarabindu
സ്വരബിന്ദു
1-10 -2015
----------------------------------------------------  

  


 


 














 


   



   


   

  
   


        

 
  
 





Friday, 7 August 2015

aa maunanimishaamsaththekkurrichu 8-8-2015


ആഗസ്റ്റ്‌ കവിതകൾ
--------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------- 

1.  ആ മൗനനിമിഷാംശത്തെക്കുറിച്ച്
---------------------------------------------------------

മഴത്തുള്ളിയുടെ താളം
ഇന്നലെയെ മെനഞ്ഞ്.
കാർനിറപ്പൂക്കൾ നിറഞ്ഞ്
ഞാറ്റുവേലപ്പുലരിയുടെ കൂട.

പെയ്ത് പെയ്തൊഴിഞ്ഞിട്ടും
തോർച്ച കാണാതെ മനം;
നനഞ്ഞ് കുതിർന്ന് മാനം;
ഏഴുനിറമാർന്ന എൻ മൌനം.

ഈറൻചേലയിൽ വെറുങ്ങലിച്ച്,
 തീക്കായാൻ ചെങ്കതിർ തിരയും
അമ്മയുടെ ഉള്ളുരുക്കം.

നേരമായിട്ടും പുലരിയെത്താതെ
പേടിച്ചിരണ്ട് കിഴക്ക്.

പടിഞ്ഞാറോട്ടു പോകും പകലിനെ
കൂട്ടിലടയ്ക്കാൻ ഒത്താശ
ആരുടെ കൈക്കരുത്ത്?
വെളിച്ചം കുടന്നയിലൊതുക്കാൻ
കെൽപ്പാർന്നവനാര്?

വെളിച്ചമൊരിക്കലും
ഓടിയൊളിക്കില്ല ;
അത് പരക്കും;
അവിടെ, ഇവിടെ,
നേരായി നിറയും.
-------------------------------
dr.k.g.balakrishnan
9447320801
8-8-2015
-------------------------------- 

    





 
 




Friday, 24 July 2015

Hrudayam- 24- 7-2015


ഹൃദയം
---------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------

ഹൃദയം മിടിക്കുന്നു
മതവും മനുഷ്യന്റെ
മദമൽസരങ്ങളും
ദുരയും ഗൗനിക്കാതെ -

ഹൃദയം സ്പന്ദിക്കുന്നു -
നിത്യമായ്; മൌനത്തിന്റെ
പ്രതലം കാലം തീർക്കും
ചുവടിൻ ശുഭതാളം!

മന്ദസുസ്മിതം തൂവി
മന്ദമാരുതൻ സ്നേഹ-
ഗന്ധമായ് നിലാപ്പട്ടിൻ
ഞൊറിയിൽപ്പടരുന്നു.

ആയിരം രാകാശശി-
ക്കാഴ്ചകൊണ്ടാനന്ദിച്ച
മായികഗഗനമായ്
മാറുന്നു മൽസങ്കല്പം.

ഹൃദയാകാശം തീർക്കും
തീർത്ഥമായ് പുതുരാഗ-
സദനം, *ബർനാർഡിന്റെ
കൈവിരൽത്തുമ്പിൻ താളം!

2.

ഇനിയും തെളിവ് തേടുന്നുവോ?
മത-വർണ-ലിംഗഭേദങ്ങൾ
തീർക്കൂം
ഇന്ദ്രജാലത്തിൻ
സത്യം
ഏകമെന്നുദ്ബോധിക്കാൻ,
അറിവാണതെന്നോർക്കാൻ,
മൂകമാണതെന്നെന്നും
അകമേ
ഉറപ്പിക്കാൻ.


* ഡോ. ക്രിസ്ത്യൻ ബർനാർഡ്
(Dr.Christiaan Barnard)
On 3 December 1967, South African doctor, Dr Christiaan (Chris) Barnard, performed the world's first human to human heart transplant at Groote Schuur Hospital, Cape Town. This extraordinary event which pushed the boundaries of science into the dawn of a new medical epoch took place inside Charles Saint Theatre at Groote Schuur Hospital. After a decade of heart surgery, Barnard and his gifted cardiothoracic team of thirty (which included his brother Marius), were well equipped to perform the nine hour long operation.
The recipient was Louis Washkansky, a fifty three year old grocer with a debilitating heart condition. Washkansky received the heart of Denise Darvall, a young woman who was run over by a car on 2 December and had been declared brain dead after suffering serious brain damage. Her father, Edward Darvall agreed to the donation of his daughter's heart and kidneys. The operation started shortly after midnight on a Saturday night and was completed the next morning just before 6 a.m. when the new heart in the chest of Louis Washkansky was electrically shocked into action. After regaining consciousness he was able to talk and on occasion, to walk but his condition deteriorated and died of pneumonia eighteen days after the heart transplant.

----------------------------------------------------------
24- 7- 2015
dr.k.g.balakrishnan- 9447320801
------------------------------------------------------------