ബാത്ത്ടബ്ബ്
----------------------------
ഡോകെജി ബാലകൃഷ്ണൻ
12-9-17 nb 22
-----------------------------------------
മുറ്റത്തെ മൂവാണ്ടൻ
കൊമ്പിലെപച്ചില-
ചെപ്പിൽനിന്നൊരുമണി-
ച്ചെത്തം!
ആരെന്നറിയാതെ
എന്തെന്നറിയാതെ
കാരണം തേടുന്ന
ചിത്തം!
കൊച്ചുപിണക്കമോ
പരിഭവമോ കിളി-
യൊച്ചയോ കൊഞ്ചലോ
ശീലോ!
പച്ചപ്പനംതത്ത-
പ്പെണ്ണിന്റെ നാണമോ
നിശ്ചയമില്ലെനിക്കൊട്ടും!
2.
പണ്ടോരു പൈങ്കിളി-
പെണ്ണിനോടിങ്ങനെ
പഞ്ചാരയൊരു കവി
പാടി.
"പുന്നാരപ്പൂമുത്തേ!"
യെന്നു വിളിച്ചു പെൺ-
കൊച്ചിനോടിങ്ങനെ-
കൊഞ്ചി:
"ഉച്ചക്കു നീയെന്റെ
കൊച്ചു വാഴത്തോപ്പി-
ലൊന്നു വാ പൊന്നഴകേ!"
(പുന്നെല്ലിൻ
കതിരഴകേ!)
3.
(പുതുകവിയെന്നുടെ
പാട്ടിലിന്നില്ല നെൽ-
ക്കതിരും കിളിയും
കിനാവും!
"കാല്പനികം" വെറും
പതിരെന്നു കരയുന്നു;
പുതുമയ്ക്കു
പരതുന്നു നീളെ!
കരളിലെക്കുതുകങ്ങൾ
പതിരെന്നു കേഴുന്നു ;
നിറമെഴാമണമെഴാ-
ക്കടലാസ്സു പൂക്കളാൽ
ഗുണമേഴാ രസമെഴാ
മാല്യം കൊരുക്കുന്നു;
ചാലേ!)
4.
എന്നിലെപ്പഴമ തേടുന്നതോ
മറ്റൊന്ന്!
എവിടെ പുന്നെല്ലിൻ
കിലുക്കം!
5.
എന്നാൽ,
എവിടെയുമെവിടെയും
പുത്തൻ പണത്തിൻറെ-
യൊച്ചയു-
മൊച്ചയില്ലായ്മയും!
മാത്രം!
6.
നാടാകെ നാകം പണിയുന്ന
പൊൻപണി-
കാരനും ഞാനും നീയും
ചുട്ട നട്ടുച്ചയെ മഞ്ഞണിപ്പൂനിലാ-
രാവാക്കി മാറ്റുന്ന
കാലം;
നാട്ടിൽ
സപ്തനക്ഷത്രവും
മാളും! നിരനിരെ;
നീളുന്നു നീളുന്നു
മേളം!
7
പച്ചപ്പനംതത്ത മൂളുന്ന
രാഗത്തിൻ
സത്യമറിയാതെ
നമ്മൾ;
നെഞ്ചിലെ നഞ്ചിൽ-
മദിക്കുന്നു;
പിന്നെ
ബാത്ടബ്ബിൽ
കുളിച്ചു തോർത്തുന്നു!
-------------------------------------------
പച്ചപ്പനംതത്തേ!
22 . 12-9 -2017
------------------------------------------
No comments:
Post a Comment